Tuesday, October 15, 2013

എനിക്ക് പറയാനുള്ളത് .............



കെ.എസ്. അബ്ദുള്ള ഹയര്‍ സെക്കന്ററി സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌  ഞാന്‍ കവിത എഴുതിത്തുടങ്ങിയത്.. 

ഒരു മഴയുള്ള ദിവസം. മഴ പെയ്യുന്നതും  നോക്കി ഞാന്‍ ക്ലാസ്സില്‍ ഇരിക്കുകയായിരുന്നു. ഇന്റര്‍വെല്‍ സമയത്ത് എന്റെ ചങ്ങാതിമാരില്‍ ചിലര്‍ അപ്പോള്‍  ക്ലാസ്സിലുണ്ട്. ഞാന്‍ വെറുതെ ഒരു ബുക്കും പെന്‍സിലും എടുത്ത് വരക്കാന്‍ തുടങ്ങി. അന്ന് ഞാന്‍ ചിത്രകല പഠിക്കാന്‍ പോകുന്ന സമയം.  വര പകുതിയിലെത്തിയപ്പോള്‍ എന്തോ ചില വരികള്‍, മഴയെക്കുറിച്ചുള്ള  വരികള്‍ എന്റെ മനസ്സില്‍ ഓടി എത്തി. ഒരു ഏഴു വരിയായിരുന്നു അപ്പോള്‍ എഴുതിയത്. ഞാന്‍ പിന്നെയും വര തുടര്‍ന്നു. 

സ്കൂള്‍ കഴിഞ്ഞു വിട്ടിലെത്തിയപോള്‍ ഞാന്‍ എഴുതിയ കവിത എന്റെ ഉമ്മയ്ക്കും ഫംസിത്താക്കും (എന്റ പിതൃസഹോദരി പുത്രി ഡോ. ഫംസീദ) കാണിച്ചു കൊടുത്തു. അന്ന് അവരില്‍ നിന്നും ലഭിച്ച നല്ല വാക്കുകളാണ് എന്നെ തുടര്‍ന്ന് എഴുതാന്‍ പ്രേരിപ്പിച്ചതിന്നു ഒരു കാരണം. 

ഒരു ദിവസം അനിയന്‍ സമീഹ് എന്റെ കവിതാ ഭ്രമത്തെ  കുറിച്ച് ഉപ്പയോട് പറഞ്ഞതോടെ എന്റെ രചനകള്‍ ബ്ലോഗില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. എന്റെ കവിതകളെ കുറിച്ചും കഥകളെ കുറിച്ചും  ഫെയിസ് ബുക്കിലും ബ്ലോഗിലും വരുന്ന  അഭിപ്രായങ്ങള്‍ ഫോണ്‍ വിളിക്കുമ്പോഴൊക്കെ ഉപ്പ എന്നോട് പറയും. തുടര്‍ന്നു ഞാന്‍ എഴുതിയ എല്ലാ രചനകളും ബ്ലോഗിലും ഫെയിസ്ബൂക്കിലും അപ്ടേറ്റ്‌ ചെയ്യുന്ന ഉത്തരവാദിത്വം ഉപ്പയ്ക്കായി. 

സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ എന്റെ കവിതകള്‍ ഒരു പാട് പേര്‍ ശ്രദ്ധിക്കുന്നുവെന്നറിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. എന്റെ ചില രചനകള്‍ പത്രത്താളുകളിലും  വിശേഷാല്‍ പതിപ്പുകളിലും കൂടി വന്നതോടെ എന്റെ ആത്മവിശ്വാസം ഒന്ന് കൂടി വര്‍ദ്ധിച്ചു.
കാലടി സര്‍വ്വകലാശാല യിലെ മലയാളം വിഭാഗം തലവന്‍ ഡോ. കൃഷണന്‍ നമ്പൂതിരി സാറിനെ പോലുള്ള ഉന്നത വ്യക്തിത്വങ്ങള്‍ എന്നെ വായിക്കുന്നെന്നു ഉപ്പ പറഞ്ഞപ്പോള്‍ ആദ്യമത് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു. 

‘’കയ്പ്പ്’’ എന്ന എന്റെ കവിത വായിച്ചു കൃഷ്ണന്‍ നമ്പൂതിരി സാര്‍  ഒരിടത്ത് ഇങ്ങനെ അഭിപ്രായം എഴുതി:
:’’കവിയുടെ കണ്ണും മനസ്സും തന്നിലേക്കും ചുറ്റുപാടിലെക്കും തുറന്നിരിക്കണം. അപ്പോഴാണ് നല്ല കവിത പിറക്കുക. സാന്‍ഷൈന്‍ന്റെ കുഞ്ഞുഭാവന; വലിയ ദര്‍ശനം. ഭൂമിയുടെ ‘’കയ്പ്പ്’’ കവിതയായി ആവിഷ്കരിച്ചിരിക്കുന്നു. മോന്‍ ഇനിയും എഴുതുക, നല്ല ഭാഷയാണ്‌; ഭാവനയാണ്.’’ എഴുത്തില്‍ പിച്ച വെച്ച് കയറുന്ന എനിക്ക് സന്തോഷിക്കാന്‍  ഇതിലപ്പുറം എന്താണ് വേണ്ടത് ?

ആദ്യമൊക്കെ ഞാന്‍ എഴുതിയിരുന്നത് പ്രകൃതിയെ കുറിച്ചായിരുന്നു. ചെറുപ്പത്തില്‍ എല്ലാവരെയും പോലെ ഞാനും കൂടുതല്‍ നിരീക്ഷിച്ചത്  പ്രകൃതിയെയായിരുന്നു. അത് എന്റെ രചനകളില്‍ അക്ഷരങ്ങളായി ഒഴുകി. അന്നൊന്നും സാഹിത്യത്തെ കുറിച്ചു  വലിയ ധാരണ ഉണ്ടായിരുന്നില്ല. മനസ്സില്‍ തോന്നുന്നത് ഞാന്‍ കടലാസില്‍ പകര്‍ത്തി.  

ഏഴാം ക്ലാസ് മുതല്‍ എന്റെ പഠനം പടല ഗവ: സ്കൂളിലായി. മുമ്പത്തെ സ്വകാര്യസ്കൂളിനെ അപേക്ഷിച്ച് പടല ഗവ. സ്കൂളില്‍ എനിക്ക് സ്വാതന്ത്യം കൂടുതലായിരുന്നെങ്കിലും കൂട്ടുകാര്‍ വളരെ കുറവായിരുന്നത് എന്നെ വിഷമിപ്പിച്ചു.  (ആ വര്‍ഷം ക്ലാസ് ലീഡര്‍ പദവി എന്റെ തലയില്‍ വെച്ച് തന്നത് ആ കൂട്ടുകാരായിരുന്നു- വെന്നത് വേറെക്കാര്യം. ! )

എന്റെ രചനകളിലെ വിഷയം പതിയെ പതിയെ പ്രകൃതി വിട്ട് സാമുഹിക വിഷയങ്ങളിലേക്ക് കടന്നു. ആ വര്‍ഷം കാസര്‍കോട് ജില്ലാ ലൈബ്രറിയില്‍ അംഗമായതും ഇതിനൊരു കാരണമാവാം. ധാരാളം നല്ല പുസ്തകങ്ങള്‍ എനിക്കത് വഴി വായിക്കാന്‍ അവസരമുണ്ടായി. ഞാന്‍ വായിക്കുന്ന പുസ്തകങ്ങള്‍ മുഴുവന്‍ എന്നെക്കാള്‍ ധൃതിയില്‍   ഉമ്മയും വായിക്കാന്‍ തുടങ്ങിയതോടെ വായനയില്‍ എനിക്ക് അവര്‍ ഒരു കൂട്ടായി മാറി. അങ്ങിനെയാണ് ഞാന്‍ ബഷീറിനെയും എം.ടി.യെയും സക്കറിയെയും പെരുംബടവത്തെയും ഒ.എന്‍.വിയും സുഗതകുമാരിയും കക്കട്ടിലിനിയെയും മലയാറ്റുരിനെയും മറ്റും മറ്റും വായിച്ചത്.

എന്നെ ഏറ്റവും സ്വാധിനിച്ച എഴുത്ത്കാരന്‍ എം.ടി. വാസുദേവന്‍ നായരാണ്. അദ്ദേഹം ഉപയോഗിക്കുന്ന ശൈലിയാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടതും.

എനിക്ക് എല്ലാവരെയും ഇഷ്ടമാണ്. എന്നെ സ്നേഹിക്കുന്ന എന്റെ അധ്യാപകരെയും സഹപാഠികളെയും മാതാപിതാക്കളെയും ഞാന്‍ പോലും കാണാത്ത അറിയാത്ത എന്റെ വായനക്കാരെയും.  അവരോടോക്കെയുള്ള നന്ദിയും കടപ്പാടും വാക്കുകള്‍ക്കപ്പുറ,മാണ്.

ആദ്യത്തെ എന്റെ ഈ പുസ്തകവും അവര്‍ക്കാണ്. എന്നെ വായിക്കാന്‍ സമയം കാണുന്ന ആ  നല്ല വായനക്കാര്‍ക്ക്.

സ്നേഹപൂര്‍വ്വം
സാന്‍ഷൈന്‍

2 comments:

  1. ആശംസകള്‍
    ധാരാളം എഴുതുകയും ധാരാളം വായിക്കുകയും ചെയ്യുക

    ReplyDelete