Sunday, November 24, 2013

കയ്പ്പിനെ കുറിച്ചുള്ള ഒരു വായനക്കാരെന്റെ കുറിപ്പ്, നന്ദി പൂര്‍വ്വം

Dear San Shain these words are came from bottom of my heart. all the best san and i am proud of u....
സാന്‍ഷൈന്‍ - നമ്മുടെ വായനയില്‍ ഇടം തേടേണ്ട കവി 

Sunday, November 10, 2013

കവിത : കുന്നിറങ്ങുന്ന മണ്ണ്




കരിയിലകള്‍ കൂടിക്കിടക്കും
ചെമ്മണ്ണു ഞാന്‍
കാത്തിരിക്കുന്നു ഞാനി-
ന്നീ പാതവക്കില്‍
ടിപ്പര്‍ ലോറിയെ
വിഷാദം പൂണ്ട കണ്‍കളാല്‍.

കൂട്ടുകാരെല്ലാരുമങ്ങു
നഗരത്തില്‍ ടാറിട്ട
റോഡിന്നടിയിലോ
കോണ്‍ക്രീറ്റ് കെട്ടിട-
ങ്ങള്‍ക്കടിയിലോ
കിളികളുടെ കളകൂജനത്തിനു
പകരം ആര്‍ത്തിരമ്പുന്ന
വണ്ടികള്‍ ശ്രവിച്ച്
പൂക്കളുടെ സുഗന്ധം മറന്നു
പുകയില്‍ ശ്വാസംമുട്ടി
മയക്കത്തിലാണ്.

ഏകാന്തതയുടെയ-
നന്തതയിലിനി
യെന്നില്‍ മുളപൊട്ടിയ
വൃക്ഷത്തൈകള്‍
മാത്രം കൂട്ട്.

എന്നില്‍ മുളച്ച
പുല്‍നാമ്പുകകളി-
ലൂടോടി നടന്ന കുട്ടികളും
എന്നുമെന്നെ ഉഴുത്
മറിച്ചിരുന്ന കര്‍ഷകന്റെ
പരിചിതമായ
വിയര്‍പ്പുകണങ്ങളും
മരങ്ങള്‍ മുഖം
മിനുക്കിയിരുന്ന
കളകളാരവത്തോടു
കൂടിയൊഴുകിയ പുഴയും
നീലാകാശത്തോട്‌
കിന്നാരം പറഞ്ഞ
മന്ദമാരുതനും
മുത്തശ്ശി മാവിനോട-
നുവാദം ചോദിക്കാതെ
മാമ്പഴം കട്ടുതിന്ന
കുഞ്ഞണ്ണാന്‍മാരുമെല്ലാം
ഇന്നലെകളിലെ
വഴിവക്കിലിട്ടേച്ചു
പോയൊരുപിടി
ഓര്‍മ്മകള്‍ മാത്രം !

ഇനിയുമുണ്ട് പറയാനേറെ
സമയമില്ലെനിക്ക്
കേള്‍ക്കുന്നിപ്പോള്‍
ഞാനങ്ങകലെ,
അല്ല തൊട്ടടുത്ത്
ജെ.സി.ബി.യുടെ
മുക്രയിടും ശബ്ദം
യാത്ര തിരിക്കുന്നു ഞാന്‍
നഗരത്തിന്‍
ശവപ്പറമ്പിലേക്ക്....
മാലിന്യങ്ങള്‍ താണ്ഡവ
നൃത്തമാടും
നരകത്തിലേക്ക്
ഇനിയൊരു തൈമാവിനും
തളിരിടാന്‍, മാറൊരു-
ക്കാനാവാത്ത
വന്ധ്യതയുടെ
ലോകത്തേക്ക്....

ഞാനിന്നാശിക്കുന്നു
പാഴ്സ്വപ്നമെങ്കിലുമൊ-
രിക്കല്‍ കൂടി പച്ചപ്പണിയാന്‍...
വീണ്ടും,
ഒരമ്മയെന്ന വിളിപ്പേരു കേള്‍ക്കാന്‍...

Monday, November 4, 2013

എന്റെ മറുപടി പ്രസംഗം

ഇന്നലെ നടന്ന (04/11/2013) കയ്പ് പ്രകാശന ചടങ്ങില്‍ ഞാന്‍  നടത്തിയ മറുപടി പ്രസംഗം  വായനക്കാരുടെ സമക്ഷം സമര്‍പ്പിക്കുന്നു...

എന്റെ ആദരണീയരായ ഗുരുനാഥന്മാരേ, അതിഥികളെ, രക്ഷിതാക്കളെ, കൂട്ടുകാരെ, നാട്ടുകാരെ, വായനക്കാരെ... 

എനിക്ക് പേനയും പുസ്തകവും സാധാരണ സാമഗ്രികളാണ്. പക്ഷെ, കവിതയുമായി എന്റെ മനസ്സ് വരുമ്പോള്‍ ഈ സാമഗ്രികള്‍ അത്ഭുത വസ്തുക്കളായി പരിണാമം ചെയ്യുന്നു. എഴുത്തിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത് ഇന്നില്ലാതാവുന്ന, നാളെ അപ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള, ദിനം പ്രതി മരിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ, നാടിന്റെ, ഒരു രാജ്യത്തിന്റെ തന്നെ സംസ്ക്കാരം വായനക്കാരില്‍ എത്തിക്കുവാനാണ്.
സമൂഹത്തിലെ തെറ്റുകളെ ഞാന്‍ എന്റെ തൂലിക ചലിപ്പിച്ച് എന്റെ സങ്കടങ്ങളായാണ് ഞാന്‍ എഴുതുന്നത്.
ആദ്യം പ്രകൃതിയെ കുറിച്ച് മാത്രമായിരുന്നു ഞാന്‍ എഴുതിയിരുന്നത്. അന്നത്തെ കുഞ്ഞു മനസ്സില്‍ പ്രകൃതിയുടെ കുസൃതികള്‍ മാത്രമായത് കൊണ്ടാവാം എന്റെ ഉപ്പയടക്കം ചിലര്‍ എന്നോട് സാമൂഹിക വിഷയങ്ങള്‍ കവിതയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത്. ആദ്യമാദ്യം കുറച്ചു മാത്രമെഴുതി. പക്ഷെ കവിതയുടെ ശരിയായ ട്രാക്കിലായിരുന്നില്ല. അന്ന് ഞാന്‍ കഥകളായിരുന്നു കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്. കവിതകള്‍ വായിക്കുമ്പോള്‍ ചെറിയ മടുപ്പ് അന്ന് തോന്നിയിരുന്നു. ഇന്ന് ഒരു വാരികയോ മാസികയോ കണ്ടാല്‍ ആദ്യം ഞാന്‍ ''ഉള്ളടക്കത്തില്‍'' നോക്കുന്നത് കവിതകളാണ്.
കൂട്ടത്തില്‍ പറയട്ടെ, എന്നുമെനിക്ക് മടുപ്പില്ലാതെ വായിച്ചുതീര്‍ക്കാന്‍ പറ്റുന്ന രണ്ടേ രണ്ടു പേരുടെ കഥകളെ ഉള്ളൂ - എം.ടിയുടെയും ബഷീറിന്റെയും. എനിക്ക് നോവലുകളാണ് കഥകളെക്കാള്‍ കൂടുതല്‍ ഉത്തേജനം നല്‍കുന്നത്.

ഞാന്‍ ഈ നാട്ടിലെ ലൈബ്രറി നന്നായി ഉപയോഗപ്പെടുത്തി. അവിട്ടെ ഇരുന്നു ഒന്നും രണ്ടും മണിക്കൂര്‍ വായിച്ച് വിഷയം തേടിപ്പിടിച്ച് മനസ്സിനെ ഞാന്‍ കവിത എഴുതുവാന്‍ പാകപ്പെടുത്തും. ചില വരികള്‍ മനസ്സില്‍ കുറിച്ചിട്ടു ഞാന്‍ വീട്ടിലേക്ക് പോകും. എന്നിട്ട് ശാന്തമായ് ഞാന്‍ വീട്ടിലിരുന്നു എഴുതാന്‍ തുടങ്ങും. ഒരെട്ടു വരി എഴുതുമ്പോഴായിരിക്കും ഞാന്‍ എഴുതുന്ന വരികളോട് സാമ്യമുള്ള വരികള്‍ എന്റെ മനസ്സില്‍ വരിക. അതാണ്‌ ശരിയായ കവിത. ആദ്യത്തെത് ആ കവിതയുടെ ഡമ്മി എന്ന് വേണമെങ്കില്‍ പറയാം. ഇതാണ് എന്റെ കവിതാ രചന രീതി. ഇങ്ങിനെയാണ്‌ ഞാന്‍ കവിത എഴുതുന്നത്.

ഞാന്‍ വിശ്വസിക്കുന്നു, ഞാന്‍ സമൂഹത്തിനു വേണ്ടി എഴുതുന്ന കവിയാണ്‌. സമൂഹത്തിലുണ്ടാകുന്ന പാളിച്ചകളെ വായനക്കാരിലെത്തിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

എന്റെ കവിതകളില്‍ മനപ്പൂര്‍വ്വം ഞാന്‍ ഒഴിവാക്കിയ രണ്ടു
വിഷയങ്ങളാണ് - പ്രണയവും സൌഹൃദവും. അവ രണ്ടും വരുന്നത് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ്. ഇവ രണ്ടിനെയും വര്‍ണ്ണിക്കാന്‍ ലോകത്തുള്ള എല്ലാ ഭാഷകളിലുമുള്ള വാക്കുകള്‍ ഒരുമിച്ചെടുത്താലുമാവില്ല. ഇവ രണ്ടിനുമുള്ള വ്യത്യാസം ഇത്രമാത്രം - പ്രണയത്തിനു expiry date ഉണ്ട്. സൗഹൃദം unlimited ആണ്. ഇതെന്റെ അഭിപ്രായം മാത്രം. എനിക്ക് കിട്ടിയ സൌഭാഗ്യങ്ങളിലൊന്നാണ് സുഹൃത്തുക്കള്‍. അവരാണ് എന്റെ സ്വഭാവ രൂപീകരണത്തിന്നടിത്തറ. അവരാണെന്റെ ശക്തിയും.

നാം ഇന്ന് സ്നേഹവും സൌഹൃദവും വിശ്വാസവും പ്രകൃതിയെ പോലെ ചൂഷണം ചെയ്യുകയാണ്. ഇവ ഓക്സിജന്‍ പോലെ ദിനേന കുറഞ്ഞു വരികയും വര്‍ഗ്ഗിയത കാര്‍ബണ്‍ ഡൈ ഓക്സൈഡ് പോലെ കൂടിക്കൂടി വരികയും ചെയ്യുന്നു.

നമ്മെ നാല്പതും അമ്പതും വര്‍ഷം തെറ്റിന്റെ ഒരു പോറലും പോലുമേല്‍പ്പിക്കാതെ താലോലിച്ചു വളര്‍ത്തിയ മാതാപിതാക്കളെ പലരുമിന്ന്‍ കൊണ്ടുപോയിടുന്നത് വൃദ്ധ സദനങ്ങളിലാണ്. വൃദ്ധ സദനങ്ങളാകട്ടെ ഇന്ന് കൂണ് പോലെ മുളച്ചു കൊണ്ടിരിക്കുകയാണ്. ആരാണ് മാതാപിതാക്കള്‍ എന്നറിയാമെങ്കിലും ആ ആറക്ഷരത്തിനു ശതകോടി മൂല്യങ്ങളുണ്ടെന്നു അവര്‍ക്കറിയില്ല.

ഇന്ന് നശിച്ചു കൊണ്ടിരിക്കുന്ന ,ഞാന്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍, ആ നല്ല മൂല്യങ്ങള്‍, തിരിച്ച് കൊണ്ടു വരാന്‍ നമുക്ക് സാധിക്കണം.

ഹൈന്ദവനും ക്രൈസ്തവനും മുസല്‍മാനുമെന്നു വേര്‍തിരിച്ചെടുക്കുന്ന ലോകത്തില്‍ നിന്നും മുക്തി നേടി പുതുതലമുരയായ നാം സൌഹൃദത്തിന്‍ വിത്തുകള്‍ പാകി വേര്‍തിരിവില്ലാത്ത ലോകമായി മാറ്റണമെന്നു പറഞ്ഞു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു- നന്ദി.

കവിത : ഞാന്‍ കാത്തുകൊണ്ടിരിക്കുന്നത്


സ്നേഹത്തിന്നഗ്നി-
യിന്നണഞ്ഞില്ലാതായ്
വിദ്വേഷത്തിന്നന്ധകാര-
ത്തിലെക്കവയൂളിയിട്ടു.

സൌഹൃദമാം
സത്യത്തിന്‍ മൂല്യ-
മറിയാത്ത ലോകത്തി-
നിനാമെങ്ങിനെയാണ് 
പ്രണയത്തിന്‍ മാധുര്യ-
മറിയുന്നത് ?

കുസൃതിച്ചെപ്പുകള്‍
മാത്രം കൈമുതലാമണു-
വിനോളമഹന്തപോലു
മില്ലാത്തകുരുന്നുകളെ-
യവര്‍ ചുടുചോരയില്‍ 
മുക്കി രോഷം തീര്‍ത്തു !

പകയുടെ തിമിരം 
ബാധിച്ചവരുടെ കണ്ണുകളില്‍
ക്രൂരതയുടെ കണ്ണട
വെച്ചിരിക്കുന്നു !

ഈ കൂരിരുട്ടിലും,
സമാധാനത്തിന്‍ 
കൈവിളക്കിനൊരു 
തിരികൊളുത്താന്‍
അനീതിക്കുമുന്നില്‍
നെഞ്ചുറപ്പോടെ വിറ-
ക്കാത്ത കൈകളുയര്‍ത്താന്‍
പ്രലോഭനങ്ങള്‍ക്കടിമപ്പെട്ടു
ഞെരിഞ്ഞമരാത്ത
യൊരവതാരമിനിയേതി-
രവിലുംപകല്‍ലിലു- 
മാണുയര്‍ത്തെഴുന്നെല്‍ക്കുക ?

ഞാന്‍ കാത്തിരിക്കുന്നു

Saturday, October 26, 2013

കവിത : നക്ഷത്രക്കുഞ്ഞുങ്ങള്‍


അവര്‍ പറവകളായ്
പാറി നടക്കുകയാണ്.
യുദ്ധത്തിന്‍ കൂടുകളില്‍
നിന്ന് സ്വതന്ത്രരായ്
സ്നേഹത്തിന്‍ മാനം നോക്കി
പുതു ചിറകുകളിലാകാശത്തേക്ക്,
അവരല്ല,
അവരുടെ ആത്മാക്കള്‍.

സ്നേഹ-സമാധാനത്തി-
നത്യാര്‍ത്തിയോളം
വിലയില്ലെന്നറിഞ്ഞിട്ടാവാ-
മാ കളിചിരികള്‍ മറന്ന
കുരുന്നുകളീ ദുഷ്ടലോകത്തോട്
വിട പറഞ്ഞത് !

സമുദ്രം സ്വര്‍ണ്ണ നിറമണി-
യുമ്പോളവയൊലിയിലക്കമ്പ്
കൊക്കിലിറുക്കി പുറപ്പെട്ടു.

കൃഷ്ണമണികളില്‍
സൂര്യരശ്മികള്‍ പതിക്കവേ-
യവ പറന്നുയര്‍ന്നു
സ്നേഹത്തിന്നതിരുകളില്ലാ-
മാകാശത്തേക്ക്
ഭീകരതയുടെ കരിമ്പടമില്ലാ
ലോകത്തേക്ക്.

നോക്കി ഞാനീരാവിലും
തെളിഞ്ഞാകാശത്തേക്ക്
കണ്ടാ പറവക്കുഞ്ഞു-
ങ്ങളുടെ കണ്ണുകള്‍
കാര്‍മേഘങ്ങളെ ഭേദിച്ചു
മിന്നിത്തിളങ്ങുന്നു.

ഒലിവിലകള്‍ നിലാവില്‍
വെള്ളി നിറംപൂണ്ടിളം-
കാറ്റില്‍ ചാഞ്ചാടി
ഭൂമിയില്‍ പെയ്തിറങ്ങുന്നു

അറിയിപ്പ്

എന്റെ പ്രിയപ്പെട്ട അധ്യാപകരുടെ അനുഗ്രഹാശിസ്സുകളോടെ എന്റെ ആദ്യ കവിതാ സമാഹാരം - ''കയ്പ്'' നവംബര്‍ 4 -നുഅ (തിങ്കള്‍) പ്രകാശനം - വത്സന്‍ മാഷിന്റെ (വത്സന്‍ പീലിക്കോട്) അവതാരിക. venue : പടല, ജി.എച്ച്.എസ്. സ്കൂള്‍ അങ്കണം. Time : 10.30 am. എല്ലാവരെയും ആദരപൂര്‍വ്വം ക്ഷണിക്കുന്നു. നിങ്ങളുടെയൊക്കെ അനുഗ്രഹം ഉണ്ടാകണം.....

Tuesday, October 15, 2013

എനിക്ക് പറയാനുള്ളത് .............



കെ.എസ്. അബ്ദുള്ള ഹയര്‍ സെക്കന്ററി സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌  ഞാന്‍ കവിത എഴുതിത്തുടങ്ങിയത്.. 

ഒരു മഴയുള്ള ദിവസം. മഴ പെയ്യുന്നതും  നോക്കി ഞാന്‍ ക്ലാസ്സില്‍ ഇരിക്കുകയായിരുന്നു. ഇന്റര്‍വെല്‍ സമയത്ത് എന്റെ ചങ്ങാതിമാരില്‍ ചിലര്‍ അപ്പോള്‍  ക്ലാസ്സിലുണ്ട്. ഞാന്‍ വെറുതെ ഒരു ബുക്കും പെന്‍സിലും എടുത്ത് വരക്കാന്‍ തുടങ്ങി. അന്ന് ഞാന്‍ ചിത്രകല പഠിക്കാന്‍ പോകുന്ന സമയം.  വര പകുതിയിലെത്തിയപ്പോള്‍ എന്തോ ചില വരികള്‍, മഴയെക്കുറിച്ചുള്ള  വരികള്‍ എന്റെ മനസ്സില്‍ ഓടി എത്തി. ഒരു ഏഴു വരിയായിരുന്നു അപ്പോള്‍ എഴുതിയത്. ഞാന്‍ പിന്നെയും വര തുടര്‍ന്നു. 

സ്കൂള്‍ കഴിഞ്ഞു വിട്ടിലെത്തിയപോള്‍ ഞാന്‍ എഴുതിയ കവിത എന്റെ ഉമ്മയ്ക്കും ഫംസിത്താക്കും (എന്റ പിതൃസഹോദരി പുത്രി ഡോ. ഫംസീദ) കാണിച്ചു കൊടുത്തു. അന്ന് അവരില്‍ നിന്നും ലഭിച്ച നല്ല വാക്കുകളാണ് എന്നെ തുടര്‍ന്ന് എഴുതാന്‍ പ്രേരിപ്പിച്ചതിന്നു ഒരു കാരണം. 

ഒരു ദിവസം അനിയന്‍ സമീഹ് എന്റെ കവിതാ ഭ്രമത്തെ  കുറിച്ച് ഉപ്പയോട് പറഞ്ഞതോടെ എന്റെ രചനകള്‍ ബ്ലോഗില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. എന്റെ കവിതകളെ കുറിച്ചും കഥകളെ കുറിച്ചും  ഫെയിസ് ബുക്കിലും ബ്ലോഗിലും വരുന്ന  അഭിപ്രായങ്ങള്‍ ഫോണ്‍ വിളിക്കുമ്പോഴൊക്കെ ഉപ്പ എന്നോട് പറയും. തുടര്‍ന്നു ഞാന്‍ എഴുതിയ എല്ലാ രചനകളും ബ്ലോഗിലും ഫെയിസ്ബൂക്കിലും അപ്ടേറ്റ്‌ ചെയ്യുന്ന ഉത്തരവാദിത്വം ഉപ്പയ്ക്കായി. 

സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ എന്റെ കവിതകള്‍ ഒരു പാട് പേര്‍ ശ്രദ്ധിക്കുന്നുവെന്നറിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. എന്റെ ചില രചനകള്‍ പത്രത്താളുകളിലും  വിശേഷാല്‍ പതിപ്പുകളിലും കൂടി വന്നതോടെ എന്റെ ആത്മവിശ്വാസം ഒന്ന് കൂടി വര്‍ദ്ധിച്ചു.
കാലടി സര്‍വ്വകലാശാല യിലെ മലയാളം വിഭാഗം തലവന്‍ ഡോ. കൃഷണന്‍ നമ്പൂതിരി സാറിനെ പോലുള്ള ഉന്നത വ്യക്തിത്വങ്ങള്‍ എന്നെ വായിക്കുന്നെന്നു ഉപ്പ പറഞ്ഞപ്പോള്‍ ആദ്യമത് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു. 

‘’കയ്പ്പ്’’ എന്ന എന്റെ കവിത വായിച്ചു കൃഷ്ണന്‍ നമ്പൂതിരി സാര്‍  ഒരിടത്ത് ഇങ്ങനെ അഭിപ്രായം എഴുതി:
:’’കവിയുടെ കണ്ണും മനസ്സും തന്നിലേക്കും ചുറ്റുപാടിലെക്കും തുറന്നിരിക്കണം. അപ്പോഴാണ് നല്ല കവിത പിറക്കുക. സാന്‍ഷൈന്‍ന്റെ കുഞ്ഞുഭാവന; വലിയ ദര്‍ശനം. ഭൂമിയുടെ ‘’കയ്പ്പ്’’ കവിതയായി ആവിഷ്കരിച്ചിരിക്കുന്നു. മോന്‍ ഇനിയും എഴുതുക, നല്ല ഭാഷയാണ്‌; ഭാവനയാണ്.’’ എഴുത്തില്‍ പിച്ച വെച്ച് കയറുന്ന എനിക്ക് സന്തോഷിക്കാന്‍  ഇതിലപ്പുറം എന്താണ് വേണ്ടത് ?

ആദ്യമൊക്കെ ഞാന്‍ എഴുതിയിരുന്നത് പ്രകൃതിയെ കുറിച്ചായിരുന്നു. ചെറുപ്പത്തില്‍ എല്ലാവരെയും പോലെ ഞാനും കൂടുതല്‍ നിരീക്ഷിച്ചത്  പ്രകൃതിയെയായിരുന്നു. അത് എന്റെ രചനകളില്‍ അക്ഷരങ്ങളായി ഒഴുകി. അന്നൊന്നും സാഹിത്യത്തെ കുറിച്ചു  വലിയ ധാരണ ഉണ്ടായിരുന്നില്ല. മനസ്സില്‍ തോന്നുന്നത് ഞാന്‍ കടലാസില്‍ പകര്‍ത്തി.  

ഏഴാം ക്ലാസ് മുതല്‍ എന്റെ പഠനം പടല ഗവ: സ്കൂളിലായി. മുമ്പത്തെ സ്വകാര്യസ്കൂളിനെ അപേക്ഷിച്ച് പടല ഗവ. സ്കൂളില്‍ എനിക്ക് സ്വാതന്ത്യം കൂടുതലായിരുന്നെങ്കിലും കൂട്ടുകാര്‍ വളരെ കുറവായിരുന്നത് എന്നെ വിഷമിപ്പിച്ചു.  (ആ വര്‍ഷം ക്ലാസ് ലീഡര്‍ പദവി എന്റെ തലയില്‍ വെച്ച് തന്നത് ആ കൂട്ടുകാരായിരുന്നു- വെന്നത് വേറെക്കാര്യം. ! )

എന്റെ രചനകളിലെ വിഷയം പതിയെ പതിയെ പ്രകൃതി വിട്ട് സാമുഹിക വിഷയങ്ങളിലേക്ക് കടന്നു. ആ വര്‍ഷം കാസര്‍കോട് ജില്ലാ ലൈബ്രറിയില്‍ അംഗമായതും ഇതിനൊരു കാരണമാവാം. ധാരാളം നല്ല പുസ്തകങ്ങള്‍ എനിക്കത് വഴി വായിക്കാന്‍ അവസരമുണ്ടായി. ഞാന്‍ വായിക്കുന്ന പുസ്തകങ്ങള്‍ മുഴുവന്‍ എന്നെക്കാള്‍ ധൃതിയില്‍   ഉമ്മയും വായിക്കാന്‍ തുടങ്ങിയതോടെ വായനയില്‍ എനിക്ക് അവര്‍ ഒരു കൂട്ടായി മാറി. അങ്ങിനെയാണ് ഞാന്‍ ബഷീറിനെയും എം.ടി.യെയും സക്കറിയെയും പെരുംബടവത്തെയും ഒ.എന്‍.വിയും സുഗതകുമാരിയും കക്കട്ടിലിനിയെയും മലയാറ്റുരിനെയും മറ്റും മറ്റും വായിച്ചത്.

എന്നെ ഏറ്റവും സ്വാധിനിച്ച എഴുത്ത്കാരന്‍ എം.ടി. വാസുദേവന്‍ നായരാണ്. അദ്ദേഹം ഉപയോഗിക്കുന്ന ശൈലിയാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടതും.

എനിക്ക് എല്ലാവരെയും ഇഷ്ടമാണ്. എന്നെ സ്നേഹിക്കുന്ന എന്റെ അധ്യാപകരെയും സഹപാഠികളെയും മാതാപിതാക്കളെയും ഞാന്‍ പോലും കാണാത്ത അറിയാത്ത എന്റെ വായനക്കാരെയും.  അവരോടോക്കെയുള്ള നന്ദിയും കടപ്പാടും വാക്കുകള്‍ക്കപ്പുറ,മാണ്.

ആദ്യത്തെ എന്റെ ഈ പുസ്തകവും അവര്‍ക്കാണ്. എന്നെ വായിക്കാന്‍ സമയം കാണുന്ന ആ  നല്ല വായനക്കാര്‍ക്ക്.

സ്നേഹപൂര്‍വ്വം
സാന്‍ഷൈന്‍